പീരുമേട്: മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പോലീസ് കേസെടുത്തു. പത്തനംതിട്ട തടിയൂര്‍ തെള്ളിയൂര്‍ ഭാഗത്ത് ആശാരിപറമ്പില്‍ അരുണ്‍ പ്രകാശിനെതിരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തത്. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി ആല്‍ബിനാണ് തട്ടിപ്പിനിരയായത്.

മര്‍ച്ചന്റ് നേവിയില്‍ ഷെഫായി ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം കൈക്കലാക്കിയത്. വിസ നടപടികള്‍ക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമെന്ന പേരില്‍ ഓഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. 24 തവണകളായി ഗൂഗിള്‍ പേ വഴിയാണ് ആല്‍ബിന്‍ 4,23,985 രൂപ അരുണിന് അയച്ചു നല്‍കിയത്.

പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും തുക തിരികെ ചോദിച്ചപ്പോള്‍ പ്രതി ഒഴിഞ്ഞുമാറുകയും ചെയ്തതോടെയാണ് ആല്‍ബിന്‍ പോലീസിനെ സമീപിച്ചത്. ആല്‍ബിന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് വണ്ടിപ്പെരിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.