കളമശ്ശേരി: കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിലെ പ്രമുഖ എന്‍ജിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മലപ്പുറം ചേലാമ്പ്ര സ്വദേശി അഭിനന്ദ് എസ് (18), എറണാകുളം കറുകുറ്റി സ്വദേശി ആരവ് അദ്വൈ സി.എസ് (19) എന്നിവരാണ് പിടിയിലായത്.

കോളേജിലെ ഓണാഘോഷ പരിപാടിക്കിടെ എടുത്ത വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകളാണ് പ്രതികള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ചത്. ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയും സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിപ്പിക്കുകയുമായിരുന്നു. ഇരകളായ വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

പ്രതികളുടെ പക്കല്‍ നിന്നും മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ഇവ വിദഗ്ദ്ധ പരിശോധനയ്ക്കായി അയക്കും.

കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ദിലീഷ് ടി., എ.എസ്.ഐമാരായ ഷൈജ, അനില്‍ കുമാര്‍, ഇഷാഖ്, എസ്.സി.പി.ഒമാരായ പ്രദീപ്, അരുണ്‍, സുനിച്ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.