കൊച്ചി: തൃശൂര്‍ നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പിജി ദീപക് 2015 മാര്‍ച്ച് 24 -ാം തീയതി ആണ് പഴുകില്‍ ജങ്ഷനു സമീപം വെച്ച് കൊല്ലപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്കെതിരെയുള്ള കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.