തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ പ്രതിഷേധം കേരളത്തിലും. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ അധ്യാപകര്‍, പി.ജി ഡോക്ടര്‍മാര്‍ , ഹൌസ് സര്‍ജന്‍സ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച പ്രതിഷേധ പരിപാടികള്‍ നടത്തും. രാവിലെ 10.30 നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ശക്തമായി അപലപിച്ചു. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടര്‍മാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്. ഭയരഹിതമായി ജോലി നിര്‍വഹിക്കുവാന്‍ ഉള്ള അവസരം ഉണ്ടാക്കേണ്ടത് അതാത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തം ആണ്.

വീഴ്ചകള്‍ ഉണ്ടാകാതെ നോക്കേണ്ടതില്‍ അലംഭാവം ഉണ്ടാകുന്നത് മാത്രമല്ല, യഥാര്‍ഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിലും പരാജയപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ഈ സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും, ജോലിസ്ഥലത്തു സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു ദേശവ്യാപകമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തില്‍ കെ.ജി.എം.സി.ടി.എയും പങ്ക് ചേരും.

തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആവശ്യമായി വരികയാണെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം. ടി, ജനറല്‍ സെക്രട്ടറി ഡോ. ഗോപകുമാര്‍. ടി എന്നിവര്‍ അറിയിച്ചു.