കൊട്ടാരക്കര: ഡോ.വന്ദനാ ദാസ് കൊലക്കേസില്‍, പ്രതി ആയുധവുമായി വരുന്ന ദ്യശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതി ആയുധവുമായി കാഷ്വാലിറ്റി ഏരിയയില്‍ ചുറ്റിത്തിരിയുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദഗ്ദ്ധ കോടതിയില്‍ തിരിച്ചറിഞ്ഞു. കൂടാതെ പ്രതിയെ കാഷ്വാലിറ്റി കൗണ്ടറിന് സമീപം വെച്ച് പോലീസ് ഉദ്യോഗസ്ഥരും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് കീഴടക്കുന്നതിന്റെ ചിത്രങ്ങളും കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു.

കേസില്‍ പൂയപ്പള്ളി പോലീസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രതിയെ വന്ദനയും ഒന്നാം സാക്ഷി ഡോ ഷിബിനും പരിശോധിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രതി തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും സാക്ഷി കോടതിയില്‍ വ്യക്തമാക്കി.

കൊല്ലം അഡീ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ നാലു ദിവസമായി നടന്നു വന്ന ഫോറന്‍സിക് വിദദ്ധയുടെ ചീഫ് വിസ്താരം പൂര്‍ത്തിയായി.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.