തിരുവനന്തപുരം: ലഹരിക്കേസിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തൊണ്ടിമുതൽ കണ്ടെത്തി. കഴക്കൂട്ടം പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് കണ്ടെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ഈ വാർത്തയെത്തുടർന്ന് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് കാണാതായ തൊണ്ടിമുതൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

തൊണ്ടിമുതൽ കാണാതായതിനെ തുടർന്ന് ലഹരിക്കേസിന്റെ വിചാരണ താറുമാറായിരുന്നു. എൻഡിപിഎസ് കോടതിയിൽ നൽകേണ്ടിയിരുന്ന തൊണ്ടി, ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് പകരം മറ്റൊരു കോടതിയിലാണ് നൽകിയിരുന്നത്. ഇത് ബോധപൂർവമായ അട്ടിമറിയല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. വിചാരണ നടപടികൾ പുനരാരംഭിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ഇതിനോടകം നടപടി തുടങ്ങിയിട്ടുണ്ട്.

കോടതിയിൽ നിന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം തൊണ്ടിമുതൽ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് കോടതിയുടെ അനുമതിയോടെ വഞ്ചിയൂർ പോലീസ് കേസെടുത്തത്. വഞ്ചിയൂർ എൻഡിപിഎസ് കോടതിയിൽ നിന്നാണ് ഈ തൊണ്ടിമുതൽ കണ്ടെത്തിയത്. നിലവിൽ ആരെയും പ്രതിയാക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.