മേപ്പാടി: ലോട്ടറി വിൽപ്പനയുടെ മറവിൽ ലഹരിവസ്തുക്കൾ വിറ്റയാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ചുളിക്ക തറയിൽമറ്റം സ്വദേശി പ്രദീപ് ജോണി (41) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയാണ് മേപ്പാടി പോലീസ് നടപടി സ്വീകരിച്ചത്.

മേപ്പാടി ബീവറേജസ് ഔട്ട്ലറ്റിന് സമീപം പ്രദീപ് ജോണി നടത്തുന്ന ലോട്ടറി വിൽപ്പന കേന്ദ്രത്തിലും സമീപത്തുമായി നടത്തിയ പരിശോധനയിലാണ് 150 ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. ഡാൻസാഫ് ടീം നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്. മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.ഡി. റോയിച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.