പത്തനംതിട്ട: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച കേസില്‍ ഡ്രൈവറായ യുവാവ് അറസ്റ്റില്‍. വടശ്ശേരിക്കര പട്ടരെത്ത് വീട്ടില്‍ ജസ്റ്റിന്‍ വിത്സന്‍ (24) ആണ് പിടിയിലായത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. 21 ന് രാത്രി 10.15 ന് കൊന്നമൂട്ടില്‍ വച്ചാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓമല്ലൂര്‍ നടുവത്ത്കാവ് കൊച്ചുമുറിയില്‍ വീട്ടില്‍ ജോബിന്‍ (31) മരിച്ചത്.

പത്തനംതിട്ട-കടമ്മനിട്ട റോഡില്‍ അമിത വേഗതയിലും അശ്രദ്ധമായും ജസ്റ്റിന്‍ ഓടിച്ചു വന്ന കാര്‍, എതിര്‍ദിശയില്‍ ജോബിന്‍ ഓടിച്ചുവന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സുഹൃത്ത് സുബിനൊപ്പം വീട്ടിലേക്ക് വരവേയാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ജോബിന്‍ മരണപ്പെട്ടിരുന്നു. തലക്കും മറ്റും പരിക്കുകള്‍ പറ്റിയ അടൂര്‍ സ്വദേശിയായ സുബിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട ജോബിന്റെ ബന്ധുവിന്റെ മൊഴിവാങ്ങി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ജോബിന് ഭാര്യയും ഒരു പെണ്‍കുഞ്ഞുമുണ്ട്. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു.

എസ്.ഐ ഷിജു പി. സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന കാര്‍ ഡ്രൈവര്‍ ജസ്റ്റിനെ പിടികൂടി. രാത്രി 8.30 ന് ഇയാള്‍ ഓടിച്ച കാര്‍ ടൗണിലൂടെ വെട്ടിച്ച് വെട്ടിച്ച് അപകടകരമായ രീതിയില്‍ പോയതായി കണ്ടവരുണ്ട്. ഇക്കാര്യം അന്വേഷണത്തില്‍ അറിഞ്ഞ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തു. ടൗണിലെ ബാറില്‍ നിന്നും മദ്യപിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. ഇയാളെയും ഒപ്പുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. കടമ്മനിട്ടയിലൊരു സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ പോകുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. പഠനം കഴിഞ്ഞ് നില്‍ക്കുകയാണ് യുവാവ്.