തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 25 ലീറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. തുടര്‍ച്ചയായി പാല്‍ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ പാല്‍ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞമാസം ക്ഷേത്രത്തില്‍ നിന്ന് 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണദണ്ഡ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്. അതിനിടെ മോഷണം മറച്ചുവയ്ക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്.