പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഹരി കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്‌സൈസും ചേര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ബസുകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തുടര്‍ന്ന് ആന്ധ്രയില്‍ നിന്ന് വന്ന സ്വകാര്യ ബസില്‍ ലഹരി കടത്തുന്നുണ്ടേ എന്ന് പരിശോധിക്കുന്നതിനിടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 71.5 ലക്ഷം രൂപ എക്സൈസ് സംഘം പിടികൂടി.

പാലക്കാട്ട് വാഹന പരിശോധനയ്ക്കിടെ ഒരു ബസ് യാത്രക്കാരനില്‍ നിന്നാണ് വന്‍തുക കണ്ടെടുത്തത്. പണം കൊണ്ടുവന്ന ആന്ധ്രാ പ്രദേശ് കാര്‍ണോല്‍ സ്വദേശി ശിവപ്രസാദ് (59) എക്സൈസ് സംഘത്തിന്റെ പിടിയിലായി. പണം വഹിക്കുന്നതിനുള്ള യാതൊരു നിയമപരമായ രേഖകളും പ്രതിക്ക് കൈവശമില്ലായിരുന്നു. ഇതിനാല്‍ ശിവപ്രസാദിനെ കസ്റ്റഡിയില്‍ എടുത്ത് പണവുമായി പാലക്കാട് ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍ വിനോദ് ബാബുവിന് കൈമാറി.

പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ അജയകുമാര്‍. എന്‍. ജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സദാശിവന്‍, അഹമ്മദ് കബീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ്, അജീഷ് ടി.വി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍ പി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പണത്തിന്റെ ഉദ്ദേശ്യവും ഇതിന് പിന്നിലെ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.