തിരുവനന്തപുരം: അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടയിലെ ഉന്തിലും തള്ളലിലും നിലത്തുവീണു പരിക്കേറ്റ അച്ഛന്‍ മരിച്ചു. കോട്ടുകാല്‍ പഞ്ചായത്തിലെ ചപ്പാത്ത് വാര്‍ഡില്‍ ചെമ്പകവിളയില്‍ സജീവ് (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സജീവിന്റെ മകന്‍ വരുണ്‍ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീട്ടില്‍ വെച്ച് സജീവും മൂത്തമകന്‍ വരുണുമായി വാക്കു തര്‍ക്കവും തുടര്‍ന്ന് ഉന്തുംതള്ളലുമുണ്ടായി. ഇതിനിടയില്‍ വരുണ്‍ അച്ഛനെ പിടിച്ച് തള്ളി. വരാന്തയിലെ സിമെന്റ് കൈവരിയില്‍ തലയിടിച്ചു വീണ സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിന്‍ഭാഗത്ത് മുറിവേല്‍ക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.

രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍ എത്തിച്ചെലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി. അനിതയാണ് സജീവിന്റെ ഭാര്യ. സൂരജ് സജീവ് മറ്റൊരു മകനാണ്.