കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം പിതാവും മരണത്തിന് കീഴടങ്ങി. ഒലിയപ്പുറം ആക്കത്തിൽ റെജി (44) ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് അന്തരിച്ചത്. റെജിയുടെ മരണവാർത്തയറിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് എ.ആർ. നാരായണനും (72) അതേദിവസം വൈകുന്നേരം അഞ്ചരയോടെ മരിച്ചു.

കഴിഞ്ഞ ഒക്ടോബർ ആറാം തീയതി കൂത്താട്ടുകുളം വടകര റോഡിൽ ഇടയാർ കവലയ്ക്ക് സമീപം ജെസിബിയിൽ ഇരുചക്ര വാഹനം ഇടിച്ച് റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ അപകടത്തിൽ റെജിയോടൊപ്പം യാത്ര ചെയ്തിരുന്ന മുവാറ്റുപുഴ തിരുമാറാടിയിൽ വാടകയ്ക്ക് താമസിക്കുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് മരണപ്പെട്ടിരുന്നു. അപകടത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റെജിക്ക്, പിന്നീട് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച് പാലിയേറ്റീവ് കെയർ സഹായം ലഭ്യമാക്കിയിരുന്നു.

മകന്റെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തിയതിന് പിന്നാലെയാണ് പിതാവ് നാരായണന്റെയും വിയോഗം. നാരായണന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പിൽ നടക്കും.