പാലക്കാട്: വാണിയംകുളത്തെ ലക്ഷ്മി ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് പുലർച്ചെ മൂന്നുമണിയോടെ വൻ തീപിടിത്തമുണ്ടായത്. അജപാമഠത്തിന് സമീപമുള്ള സ്ഥാപനത്തിന്റെ ഷെഡ് പൂർണ്ണമായും കത്തിനശിച്ചു. പോളിഷിംഗിനായി വെച്ചിരുന്ന കട്ടിലുകളും ടീപോയ്കളും ഉൾപ്പെടെയുള്ള ഫർണിച്ചറുകളാണ് കത്തിനശിച്ചത്.

തീ സമീപത്തെ മരം മില്ലിലേക്കും പടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടമ സന്തോഷിന്റെ കണക്കനുസരിച്ച് ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.