പത്തനംതിട്ട: ഡ്രൈ ഡേ ദിനത്തിൽ റാന്നി കൊല്ലമുളയിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് സംഘം പിടികൂടി. 220 കുപ്പി വിദേശമദ്യമാണ് കണ്ടെടുത്തത്. സംഭവത്തെത്തുടർന്ന് വീടുമായി ബന്ധമുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.

പ്രദേശത്ത് അനധികൃത മദ്യവിൽപന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇന്നലെ മുതൽ സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നത്. അടഞ്ഞുകിടന്ന വീടിന്റെ വാതിൽ ഇടയ്ക്ക് ആരോ തുറന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി അകത്തു പ്രവേശിക്കുകയായിരുന്നു. അപ്രതീക്ഷിത റെയ്ഡിനെത്തുടർന്ന് വിൽപ്പനക്കാരൻ രക്ഷപ്പെട്ടു.

പരിശോധനയിൽ 220 കുപ്പി വിദേശമദ്യത്തോടൊപ്പം നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. ഈ പ്രദേശത്ത് ഒരു വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് എക്സൈസ് സംഘം സംശയിക്കുന്നു. ഇയാൾ ഉടൻ പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു.