ആലുവ: ദീര്‍ഘദൂര ബസ് യാത്രകളില്‍ യാത്രാ സൗകര്യങ്ങള്‍ക്കൊപ്പം, സമയനിഷ്ഠ, നല്ല ഭക്ഷണം എന്നിവ പ്രധാനമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കൊല്ലത്ത് നിന്നും രാജഗിരി ആശുപത്രി വഴി പെരുമ്പാവൂരിലേക്ക് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ഭക്ഷണം, വാഹന പാര്‍ക്കിങ്, ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഒരുക്കാന്‍ കഴിയുന്ന ഹോട്ടലുകളെ, ഉടമകളുടെ അപേക്ഷ പരിഗണിച്ച് ദീര്‍ഘദൂര ബസ് യാത്ര സ്റ്റേഷനുകളാക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയില്‍ നിന്നും പുതുതായൊരു സര്‍വ്വീസ് ആരംഭിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, പഞ്ചായത്ത് അംഗം എന്‍.എച്ച്. ഷബീര്‍, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ബിജു ചന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി ചീഫ് ട്രാഫിക് ഓഫിസര്‍ കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പെരുമ്പാവൂരില്‍ നിന്നും ദിവസവും വൈകീട്ട് 4.20ന് പുറപ്പെടുന്ന കൊല്ലം ഫാസ്റ്റ് പാസഞ്ചര്‍ 4.45ന് രാജഗിരിയില്‍ എത്തി വൈറ്റില, ആലപ്പുഴ വഴി രാത്രി 10.05ന് കൊല്ലത്തെത്തും. തിരികെ പുലര്‍ച്ചെ അഞ്ചിന് കൊല്ലത്തു നിന്ന് ആരംഭിച്ച് രാവിലെ 9.55 ന് രാജഗിരി ആശുപത്രിയില്‍ എത്തിച്ചേരും.