തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരന് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. പെരുമാതുറ സ്വദേശികളായ നാദിയ-സുഹൈൽ ദമ്പതികളുടെ നാലു വയസ്സുള്ള മകൻ ഹനാനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്.

വെള്ളിയാഴ്ച രാവിലെയാണ് പനിയും ചുമയുമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടി ചികിത്സ തേടി എത്തിയത്. തുടർന്ന് ഡോക്ടർ നൽകിയ കുറിപ്പുമായി ഫാർമസിയിൽ എത്തിയപ്പോഴാൾ ആന്റിബയോട്ടിക് മരുന്ന് നൽകി.

കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷമാണ് കാലാവധി കഴിഞ്ഞ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 2024 ആഗസ്റ്റ് വരെയാണ് മരുന്നിന്‍റെ കാലാവധി രേഖപ്പെടുത്തിയിരുന്നത്.

ഉടൻതന്നെ കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി വിവരം പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യമന്ത്രി, ജില്ലാ കലക്ടർ തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്.