കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നതാണ് ഫെബ്രുവരിയില്‍ കാണാന്‍ സാധിക്കുന്നത്. പതിനൊന്നാം തിയതി സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പവന് 64000 കടന്ന സ്വര്‍ണ വിലയില്‍ നേരിയതെങ്കിലും ഇടിവുണ്ടാകുന്നതാണ് പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ഇന്നലേയും ഇന്നുമായി സ്വര്‍ണ്ണ വല വീണ്ടും മുകളിലേക്ക് കയറിയിരിക്കുകയാണ്.

കേരള വിപണിയില്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 63920 രൂപയായി. 63840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് ഇന്ന് കഴിഞ്ഞ ദിവസത്തെ 7980 എന്നതില്‍ നിന്നും 7990 ലേക്ക് എത്തി. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് 69728 രൂപയും 18 കാരറ്റിന് പവന് 52304 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യാന്തര വിലയിലുണ്ടായ വര്‍ധനവാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. പവന് 63920 രൂപയാണെങ്കില്‍ ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലി അടക്കം 70000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജി എസ് ടി എന്നിവ ചേര്‍ത്താണ് ആഭരണങ്ങളുടെ വില ഈടാക്കുക. ഡിസൈന്‍ അനുസരിച്ച് 5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. അപൂര്‍വ്വമായ ഡിസൈനാണെങ്കില്‍ പണിക്കൂലി 20-25 ശതമാനം വരേയായും ഉയരും.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാനും സാധിക്കുന്നതാണ് അഡ്വാന്‍സ് ബുക്കിങ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ അളവ് അനുസരിച്ച് നിശ്ചിത ശതമാനം അടച്ച് വേണം മുന്‍കൂര്‍ബുക്കിങ് നടത്താന്‍.