തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിൽ തന്നെ ആദ്യമായി സ്വര്‍ണവില 56,000 കടന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചിരിക്കുന്നത്. സ്വർണവിലയിലെ ഈ മാറ്റത്തോടെ ഒരു പവൻ സ്വർണത്തിന് 56,000 രൂപയിലും ഗ്രാമിന് 7,000 രൂപയിലുമാണ് വ്യാപാരം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധനവ് ഉണ്ടായിരിന്നു. ശനിയാഴ്ച പവന് 600 രൂപയും വെള്ളിയാഴ്ച 480 രൂപയും വർധിച്ചിരിന്നു. ഇതോടു കൂടി അഞ്ചുദിവസത്തിനിടെ 1,400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം സ്വന്തമാക്കിയത്.

സെപ്റ്റംബറിൽ ഒന്നിന് 53,560 രൂപയായിരുന്നു സ്വർണത്തിന്റെ വില. തുടർന്ന് മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണം എത്തിയത്. അങ്ങനെ ഘട്ടഘട്ടമായി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 മായി ഉയർന്നത്. പക്ഷെ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി.

അതുകഴിഞ്ഞ് അഞ്ചുദിവസമായി വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ സ്വർണവില പുതിയ ഉയരം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലും ഇത് പ്രതിഫലിക്കുന്നുണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.28% വില വര്‍ധിക്കുകയുണ്ടായി.

അതായത് 7.41 ഡോളര്‍. പക്ഷേ വെള്ളി വിലയില്‍ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. നിലവില്‍ വെള്ളി ഗ്രാമിന് 97.90 രൂപയാണ്. എട്ടു ഗ്രാം വെള്ളിക്ക് 783.20 രൂപയും കിലോയ്ക്ക് 97,900 രൂപയുമാണ് വില വരുന്നത്.