തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

തെക്കന്‍ മഹാരാഷ്ട്രയ്ക്കും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായുള്ള ചക്രവാതച്ചുഴിയാണ് മഴയും കാറ്റും ശക്തി പ്രാപിക്കാന്‍ കാരണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്.

അറബിക്കടലില്‍ കേരളതീരത്ത് കാറ്റ് 70 കി.മീ വരെ ശക്തി പ്രാപിച്ചിട്ടുണ്ട്. കേരളതീരത്ത് ഇന്നു രാത്രി എട്ടര വരെ 3 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരമുള്ള തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. മഴ കനത്തോടെ ജില്ലകളില്‍ വ്യാപകനാശം. ആലപ്പുഴയിലും കോട്ടയത്തും കണ്ണൂരും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്ട് ഒരാളെ കാണാതായി.

ഇന്ന് അവധി

കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലും കുട്ടനാട് താലൂക്കിലും മാഹിയിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്കു മാറ്റമില്ല.