തിരുവനന്തപുരം: ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഒപ്പം വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ കാറ്റും കേരളത്തിന് മുകളില്‍ ശക്തമാണ്. ഇത് വരും മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്നും കര്‍ണാടക, ലക്ഷദീപ് തീരത്ത് 19ാം തീയതിവരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂണ്‍ 18) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് ഇന്ന് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരിക്കുന്നത്. അതേ സമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.