തിരുവനന്തപുരം: ബാര്‍ ഹോട്ടലില്‍ റൂം ബുക്കിങ്ങിന്റെ പേരില്‍ നിരവധി ആളുകള്‍ നിന്നും പണം തട്ടിയ ജീവനക്കാരന്‍ പിടിയില്‍. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയ ഇയാള്‍ റൂം ബുക്ക് ചെയ്യുന്നവരുടെ കൈയ്യില്‍ നിന്ന് ഓണ്‍ലൈന്‍ പോയ്‌മെന്റിന് നല്‍കിയിരുന്നത് ഇയാളുടെ നമ്പറായിരുന്നു. ഇങ്ങനെയാണ് പണം തട്ടിയിരുന്നത്. തൃശ്ശൂര്‍ തുറവൂര്‍ ഐഡിക്കല്‍ ഹൗസില്‍ നോയല്‍ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. മുക്കോലയിലെ ബാര്‍ ഹോട്ടലില്‍ ജീവനക്കാരനാണ് നോയല്‍.

പണം തട്ടിയ നോയല്‍ സംഭവത്തിന് ശേഷം മുങ്ങി. പലരില്‍ നിന്നുമായി ഏകദേശം 50,000 രൂപയോളം തട്ടിയെടുത്താണ് നേയാല്‍ മുങ്ങിയത്. റൂം ബുക്ക് ചെയ്തവര്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരിലെ വീട്ടില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. അക്കൗണ്ടില്‍ ലഭിക്കുന്ന പണം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.