തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. ജീവനക്കാരിയായ വൈഷ്ണയാണ് (35) മരിച്ചവരിലൊരാളെന്നാണ് വിവരം. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെ സ്ത്രീ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണെന്നാണു സംശയിക്കുന്നത്. തീ പടരുന്നതു കണ്ടു സ്ത്രീകള്‍ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.

ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഓഫിസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

മരിച്ച രണ്ടാമത്തെ ആള്‍ പുറത്തുനിന്ന് ഓഫീസിലെത്തിയതാണ്. ഇവര്‍ ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തില്‍ സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.. ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിക്കുള്ളില്‍ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നത്.

ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചു. ഇതിന് ശേഷം പുകയും തീയും പുറത്തുവന്നു. അപ്പോഴും ആരും പുറത്തേക്ക് വന്നില്ല. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ഓടിക്കൂടി. വൈഷ്ണ മാത്രമാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. ഓഫീസ് മുറിക്കുള്ളിലെ എ.സി. കത്തിനശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ, അതോ ആരെങ്കിലും തീയിട്ടതാണോ എന്നതിനേപ്പറ്റി പരിശോധന നടക്കുന്നുണ്ട്.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഫയര്‍ ഫോഴ്സ് എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. നഗരമദ്ധ്യത്തിലാണ് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.