നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഭാര്യയുടെ ഇടതുകൈ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. തേവാരം സ്വദേശി മാരിയപ്പനാണ് (41) സംഭവത്തിൽ നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകീട്ടാണ് വിറക് കമ്പ് ഉപയോഗിച്ച് ഇയാൾ ഭാര്യയെ മർദിച്ചത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചതുരംഗപ്പാറ ഭാഗത്തെ എസ്റ്റേറ്റ് തൊഴിലാളികളാണ് മാരിയപ്പനും ഭാര്യയും. പോലീസ് നൽകുന്ന വിവരമനുസരിച്ച്, തമിഴ്‌നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസുകളിൽ മാരിയപ്പൻ പ്രതിയാണ്. മദ്യപിച്ച് ഭാര്യയെ മർദിക്കുന്നത് ഇയാളുടെ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.