വടക്കാഞ്ചേരി: അകന്നു കഴിയുന്ന ഭാര്യയും ബന്ധുക്കളും വീട്ടിലെത്തി സ്വണം മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്തിട്ടും തുടര്‍ നടപടി എടുത്തില്ലെന്ന പരാതിയുമായി യുവാവ്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഇന്‍ഷാദ് ഇസ്ഹാക്കാണ് വടക്കഞ്ചേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇന്‍ഷാദിന്റെ കാരപ്പാടത്തെ വീട്ടിലെത്തി ഭാര്യയും ബന്ധുക്കളും സ്വര്‍ണം മോഷ്ടിച്ചെന്നാണ് പരാതി.

ഇന്‍ഷാദും ഭാര്യയും അകന്നു കഴിയുകയാണ്. പൊലീസ് സാന്നിധ്യത്തില്‍ ഭാര്യയുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുക്കാനായിരുന്നു വരവ്. പക്ഷെ അതോടൊപ്പം ഇന്‍ഷാദിന്റെ ഒന്‍പതര പവന്‍ സ്വര്‍ണവും കവര്‍ന്നുവെന്നാണ് കേസ്. ഭാര്യക്കൊപ്പം വന്ന മൂന്ന് ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ സ്വര്‍ണമാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ഇന്‍ഷാദ് പൊലീസിന് മുന്നില്‍ നല്‍കി.എന്നാല്‍ ആറുമാസമായിട്ടും തുടര്‍നടപടി ഒന്നുമായില്ലെന്നാണ് ഇന്‍ഷാദിന്റെ പരാതി.

തുടര്‍നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഷാദ് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇന്‍ഷാദ് നല്‍കിയ രേഖകളില്‍ അവ്യക്തതയുണ്ടെന്നാണ് വടക്കഞ്ചേരി പൊലീസിന്റെ വിശദീകരണം. കേസില്‍ അന്വേഷണം തുടരുകയാണെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു.