തിരുവനന്തപുരം : 'സ്വിഗ്ഗി' ഭക്ഷണ വിതരണത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഭക്ഷണ വിതരണം നടത്തുന്ന
രണ്ടു ഡെലിവറി ബോയ്‌സിന് വിചാരണ കോടതി ജാമ്യം നിരസിച്ചു. 2023 നവംബര്‍ 30 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന കരമന സ്വദേശി വിഷ്ണു(25), ശ്രീകാര്യം സ്വദേശി അനീഷ്(25) എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി . രാജേഷാണ് പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയത്.

പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തില്‍ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.