കൊച്ചി: ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ വെള്ളത്തില്‍ വീണ് ഡാമേജ് ആയ ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്നും ആയത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഫോണിന്റെ വിലയും ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാര്‍, സാംസങ്ഇന്ത്യ ഇലട്രോണിക്‌സ്, മൈജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി. ഇന്‍ഷുറന്‍സ് എടുത്തിട്ടും തകരാര്‍ പരിഹരിച്ച് നല്‍കാനും തയ്യാറായില്ല. രണ്ട് എതിര്‍കക്ഷികളും ചേര്‍ന്ന് പരാതിക്കാരന് തുക നല്‍കാനാണ് വിധി.

71,840/ രൂപ വില വരുന്ന, വാട്ടര്‍ റെസിസ്റ്റന്‍സ് എന്ന് അവകാശപ്പെടുന്ന സാംസങ്ങിന്റെ മോഡലാണ് വാങ്ങിയത്. ഇന്‍ഷുറന്‍സ് പ്രീമിയം തുകയായ 5390/ രൂപയും ചേര്‍ത്ത് 77,230/ രൂപയാണ് ഈടാക്കിയത്. ഈ പരിരക്ഷ നില്‍ക്കുന്ന കാലയളവില്‍ തന്നെ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ ഏല്‍പ്പിച്ചു. ആവശ്യപ്പെട്ട പ്രകാരം 3450/ രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത് നല്‍കിയില്ല എന്നാണ് പരാതിക്കാരന്‍ പറയുന്നത്.

നിര്‍മ്മാണപരമായ ന്യൂനതയല്ലെന്നും ഫോണിന് സംഭവിച്ചത് ഫിസിക്കല്‍ ഡാമേജ് ആണെന്നാണ് ആണ് എതിര്‍കക്ഷിയുടെ വാദം. ഫിസിക്കല്‍ ഡാമേജിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നും ഇരുകക്ഷികളും വാദിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ വെള്ളത്തില്‍ വീണ് ഡാമേജ് ആയ ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്നും ആയത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിരീക്ഷിച്ചു.

ഫോണിന്റെ വിലയായ 68,900 രൂപയും ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ചേര്‍ത്ത് കോടതി നിശ്ചയിച്ച 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. വീഴ്ച വരുത്തിയാല്‍ പലിശ സഹിതം നല്‍കേണ്ടി വരുമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ.കെ എ സുജന്‍ ഹാജരായി.