പത്തനംതിട്ട: തോട്ടം തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ പ്രതിയെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. നെടുമങ്ങാട് കുറ്റിച്ചല്‍ മുണ്ടാനിനട എം.എന്‍ നഗര്‍ ലക്ഷംവീട്ടില്‍ പ്രകാശി (38) നെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി 3 ജഡ്ജ് എഫ്. മിനിമോള്‍ ശിക്ഷിച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം. വടശേരിക്കര കുമ്പളത്താമണില്‍ റാന്നി സ്വദേശി നേസയ്യന്റെ റബര്‍ തോട്ടം നോക്കി നടത്തുന്ന സലോമോന്‍ ആണ് കൊല്ലപ്പെട്ടത്. തോട്ടത്തിലെ പണിക്കാരനായ പ്രതി ജോലി ചെയ്യുന്നില്ലെന്ന വിവരം തോട്ടം ഉടമയെ അറിയിച്ചതിലുളള വിരോധം നിമിത്തം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാടു വെട്ടുന്ന മെഷീനില്‍ ഉപയോഗിക്കാന്‍ വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ച് വികൃതമാക്കി.

കൃത്യത്തിന് ശേഷം നാടു വിട്ടുപോയ പ്രതിയെ അന്നത്തെ റാന്നി പോലീസ് ഇന്‍സ്പെക്ടറായിരുന്ന ന്യുഅ്മാന്റെ നേതൃത്വത്തില്‍ എസ്.ഐ ടി.ഡി.പ്രജീഷും സംഘവും പാലോട് വനത്തില്‍ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത് ഇപ്പോള്‍ പത്തനംതിട്ട ഡിവൈ.എസ്.പി ആയന്യുഅ്മാന്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബിന്നി ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സി.പി.ഒ മഹേഷ് സഹായിയായി.