തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമില്‍ നിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് ആള്‍ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ മെഡിക്കല്‍ കോളേജ് മടത്തുവിള വീട്ടില്‍ വിഷ്ണു (35)ഏഴ് വര്‍ഷം കഠിന തടവും 65000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും ലീഗല്‍ സര്‍വീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്.

2022 നവംബര്‍ അഞ്ചിന് രാത്രി ഏഴ് മണിയോടെ ഹോമില്‍ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടി സുഹൃത്തിനെ കാണാന്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയത്. അവിടെ വെച്ചു കുട്ടികളെ കണ്ട പ്രതി താന്‍ പോലീസ്‌കാരന്‍ ആണെന്നും എന്തിന് ഇവിടെ നില്‍ക്കുന്നു എന്നും ആരാഞ്ഞു. പ്രതിയെ കണ്ട് ഭയന്ന കുട്ടികള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ഓടി.

എന്നാല്‍ പ്രതി കുട്ടികളുടെ പിന്നാലെ സ്‌കൂട്ടറില്‍ പാഞ്ഞു ഇവരെ പിന്തുടര്‍ന്ന് തടയുകയും ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റുകയും ചെയ്തു. നിങ്ങള്‍ ഹോമില്‍ നിന്നും ചാടിയ കേസില്‍ നിന്നും നിങ്ങളെ ഒഴിവാക്കി തരാം എന്നും താന്‍ പറഞ്ഞതുപോലെ കേട്ടാല്‍ മതി എന്നും പ്രതി പറഞ്ഞു. ഇതില്‍ ഭയന്ന കുട്ടികള്‍ പ്രതിയോടൊപ്പം പോകാന്‍ തയാറായി.

പ്രതി ഇവരെ അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ട് പോയി. ലോഡ്ജില്‍ മുറി എടുത്തതിനു ശേഷം ഇതില്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു. കുട്ടി ആദ്യം വഴങ്ങാത്തപ്പോള്‍ വിവാഹവാഗ്ദാനം നല്‍കിയ ശേഷം ആണ് പീഡിപ്പിച്ചത്. കൂടെ ഉള്ള കുട്ടി ക്ഷീണിത ആയതിനാല്‍ റൂമിലെ കട്ടിലില്‍ കിടന്ന് ഉറങ്ങിയ തക്കം നോക്കിയാണ് പീഡനം നടത്തിയത്.

അടുത്ത ദിവസം പുലര്‍ച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ഇറക്കി വിട്ട് മുങ്ങുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികള്‍ എവിടെ പോകണം എന്ന് അറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോള്‍ പോലീസിന് ഇവരെ കണ്ട്കിട്ടി. തുടര്‍ന്ന് മൊഴി എടുത്തപ്പോള്‍ ആണ് പീഡന വിവരം പുറത്ത് വന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ.ആര്‍ .എസ്. വിജയ് മോഹന്‍ ഹാജരായി. പൂജപ്പുര സബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ വി പി, മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്പെക്ടര്‍ പ്രിയ എ എല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 8 തൊണ്ടിമുതലും ഹാജരാക്കി.