അടൂര്‍: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി.

പത്തനംതിട്ട തോന്ന്യാമല തോണിക്കുഴി വള്ളിക്കാല വീട്ടില്‍ രാജേഷിനെ (39) യാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കുറ്റക്കാരന്‍ എന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2024 ഡിസംബര്‍ 31 ന് പിതാവിന്റെ കുടുംബ വീട്ടില്‍ വച്ച് മറ്റാരും ഇല്ലാത്ത സമയത്ത് അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ചതിന് അന്നത്തെ കൊടുമണ്‍ ഇന്‍സ്പെക്ടറായിരുന്ന പി. വിനോദ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും പ്രതിഭാഗത്തുനിന്നും രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസണ്‍ ഓഫീസര്‍ ദീപാകുമാരി ഏകോപിപ്പിച്ചു.പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.