പാലക്കാട്: നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി തന്റെ പേര് വലിച്ചിഴയ്‌ക്കേണ്ടെന്നും യു.ഡി.എഫ് 20,000ത്തിലധികം വോട്ടിന് നിലമ്പൂരില്‍ ജയിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്ഥാനാര്‍ഥി മലപ്പുറം ജില്ലയില്‍ നിന്നുതന്നെ ഉണ്ടാകും. പി.വി. അന്‍വറിന്റെ പിന്തുണ യു.ഡി.എഫിനാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും നേതൃമാറ്റം ഉണ്ടാകും. നിലവില്‍ തീരുമാനമായിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശനും കെ സുരേന്ദ്രനും അഭിപ്രായ പ്രകടനം നടത്തിയതിലും കെ മുരളീധരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ പോലെ പ്രശ്നം കേരളത്തില്‍ ഇല്ല. എ കെ ആന്റണിയെ മുസ്ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.