തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടനും എം.എല്‍.എയുമായ മുകേഷിനെതിരെ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇപ്പോള്‍ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതമാണ്. പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനോ മായ്ക്കാനോ ഇല്ല. മുകേഷ് രാജിവെക്കുമോ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ മന്ത്രി, കേരളത്തിലെ മറ്റു പ്രശ്‌നങ്ങളില്‍ മാധ്യമ ശ്രദ്ധയെത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി.

"ഈ വിഷയത്തില്‍ മാത്രമല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഓരോ കാര്യത്തിലും അന്വേഷണം നടന്നുവരികയാണ്. പല വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. ഇതിലേതൊക്കെ വിശ്വനീയമാണെന്ന് ഇപ്പോള്‍ പറയാനാകില്ല. അന്വേഷണം നടക്കുന്ന മുറയ്ക്ക് മാത്രമേ വസ്തുതകള്‍ പുറത്തുവരൂ. വളരെ സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിലാണെന്നത് വ്യാജ പ്രചാരണമാണ്.

ഇപ്പോള്‍ നടക്കുന്ന ചില പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പുകമറ സൃഷ്ടിച്ച് ഒരു കലാപവും ബഹളവും പാടില്ല. വെളിപ്പെടുത്തലിന്റെ ഭാഗമായി വന്ന കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പരാതികളും അന്വേഷിക്കും. മുകേഷ് തന്നെ ആരോപണത്തിന്റെ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല" -ബാലഗോപാല്‍ പറഞ്ഞു.