തിരുവനന്തപുരം: ബംഗാളി നടിയോട് മോശമായി പെരുമാറിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നിന്ന മാറ്റണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണ വിധേയര്‍ പിണറായി സര്‍ക്കാറിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. മന്ത്രിയും എം എല്‍ എയും ചലച്ചിത്രക്കാദമി ചെയര്‍മാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിയതെന്നും റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റിയതിലുടക്കം ഇവര്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റെ ദുരൂഹമായ ഇടപെടലിനു പിന്നില്‍ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

അതേസമയം, പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പ്രതികരിച്ചു. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും ഇങ്ങനെയൊരു സംഭവേ ഉണ്ടായിട്ടില്ലെന്നും രഞ്ജിത് ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി. അതേസമയം, ശ്രീലേഖ മിത്രം ഈ വിഷയം തന്നോട് സംസാരിച്ചിരുന്നതായി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് പ്രതികരിച്ചു. സംഭവം നടന്ന അന്ന് തന്നെ അവര്‍ തന്നെ വിവരം അറിയിച്ചു. എവിടെ വേണമെങ്കിലും സാക്ഷ്യം പറയാന്‍ തയ്യാറെന്നും ജോഷി ജോസഫ് പറഞ്ഞു.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.