ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കൂടിക്കാഴ്ച്ചയെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. കേരളത്തിന് എയിംസ് ഉടനടി അനുവദിക്കുക, വയനാട് ദുരന്ത സഹായം വേഗത്തിലാക്കുക, ഹൈസ്പീഡ് റെയില്‍വേ സിസ്റ്റം എത്രയും വേഗം അംഗീകരിക്കുക എന്നീ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ കെ വി തോമസ് ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ എയര്‍പോര്‍ട്ട് കാര്‍ഗോ ഹബ്ബ് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാര്‍ജ് (സിസിആര്‍സി) നടപ്പിലാക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയുടെ കത്ത് കെ വി തോമസിന് കൈമാറി. അനുമതിയായതോടെ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമായി ചര്‍ച്ച ചെയ്ത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

മലബാറിന്റെ വികസനത്തിന് കണ്ണൂര്‍ എയര്‍പോര്‍ട്ട് ഒരു കാര്‍ഗോ ഹബ്ബാക്കുന്നത് ഗുണകരമാകുമെന്നും അന്തര്‍ദേശീയ വിമാനങ്ങള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രയോജനപ്പെടുത്തുന്നതിനുള്ള അനുവാദം നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ കെ വി തോമസ് ആവശ്യപ്പെട്ടു. സെപ്തംബര്‍ മാസത്തില്‍ ചേരുന്ന കേന്ദ്ര മന്ത്രിസഭ സബ് കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് അന്തര്‍ദേശീയ എയര്‍പോര്‍ട്ടാക്കി മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി കെ വി തോമസിനെ അറിയിച്ചു.