തൃശൂർ: ചാലക്കുടി-അതിരപ്പിള്ളി അന്തർസംസ്ഥാന പാതയിൽ കാട്ടാന കബാലി ഗതാഗതം സ്തംഭിപ്പിച്ചത് അഞ്ചു മണിക്കൂറോളം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. റോഡിലേക്ക് മറിഞ്ഞുവീണുകിടന്ന പന തിന്നുതീരുന്നതുവരെ കാട്ടാന റോഡിൽ നിലയുറപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളടക്കം നിരവധിപേർ ഇതുവഴി കടന്നുപോയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കനത്ത മഴയും ശ്രമങ്ങൾക്ക് തിരിച്ചടിയായി. രാത്രി എട്ടോടെ ആന വനത്തിലേക്ക് പോയതോടെയാണ് വാഹന ഗതാഗതം പുനരാരംഭിക്കാനായത്.