കണ്ണൂര്‍: അമൃത് കുടിവെള്ള പദ്ധതിയില്‍ ഉയര്‍ന്ന പരാതികളെ അടിസ്ഥാനമാക്കി കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. കോര്‍പറേഷന്‍ പരിധിയില്‍ അമ്യത് പദ്ധതികളെ കുറിച്ച് ഉയര്‍ന്ന പരാതികളിലാണ് വിജിലന്‍സ് അന്വേഷണമെന്നാണ് സൂചന.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ പരിശോധന തുടങ്ങിയത്.

കോര്‍പറേഷന്‍ വികസന സമിതി യോഗം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കവേയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്. വികസന സമിതി യോഗം നടക്കുന്നതിനാല്‍ മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല.

സെക്രട്ടറി വിനു സി കുഞ്ഞപ്പന്റെ ഓഫീസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ അമൃത് പദ്ധതി അര്‍ബന്‍ എക്‌സ്‌പേര്‍ട്ട് റില്‍സിന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലന്‍സ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്. നേരത്തെ കോര്‍പറേഷന്‍ കേന്ദ്ര ഫണ്ട് ചെലവഴിച്ചു നടപ്പിലാക്കിയ അമൃത് പദ്ധതികളെ കുറിച്ചു പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മുന്‍ മേയര്‍ മാരായ ടി ഒ മോഹനന്‍, മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.