തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച് ഡി.വൈ.എസ്.പി തലത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്. അലക്‌സാണ്ടര്‍ തോമസ്.

അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവ ദിവസം ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

നാലാഞ്ചിറ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്കെതിരെ പോത്തന്‍കോട് സ്റ്റേഷനില്‍ മേഴ്‌സി സെബാസ്റ്റ്യന്‍ എന്നയാള്‍ സിവില്‍ തര്‍ക്കം ഉന്നയിച്ച് പരാതി നല്‍കിയെന്നും 2022 ഓഗസ്റ്റ് 31 ന് രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ പോലീസുദ്യോഗസ്ഥന്‍ സംസാരിച്ചതായും പരാതിയിലുണ്ട്.

നെടുമങ്ങാട് ഡി.വൈ.എസ്.പി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി
ബഹളമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ഡി.വൈ.എസ്.പി യെ കൊണ്ട് അന്വേഷിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.