കോട്ടയം: കോട്ടയത്ത് നാല് വയസുകാരന്‍ കഴിച്ച ചോക്ലോറ്റില്‍ ലഹരിയെന്ന ആരോപണം തള്ളി പോലീസ്. കുട്ടിയുടെ ശരീരത്തില്‍ കണ്ട ബെന്‍സോഡയാസിപെന്‍ എന്ന മരുന്നാണ് കുട്ടിയുടെ അബോധാവസ്ഥയില്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. കുട്ടിയെ ആദ്യം എത്തിച്ചത് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇവിടുന്ന് കുട്ടിക്ക് എംആര്‍ഐ സ്‌കാനിങ് എടുത്തിരുന്നു. അതിന് മുമ്പ് സാധാരണയായി ബെന്‍സോഡയാസിപെന്‍ എന്ന മരുന്ന് നല്‍കാറുണ്ട്. ഇതാണ് ലഹരിപദാര്‍ഥമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആരോപണമുന്നയിച്ചതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞമാസം 17-ാം തീയ്യതിയാണ് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി അബോധാവസ്ഥിലാവുന്നത്. ആദ്യം മെഡിക്കല്‍ കോളേജിലെ ഐസിഎച്ചില്‍ കാണിച്ചു. വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ രാസവസ്തുവിന്റെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി.

അതേസമയം സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ ആയത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മറ്റ് കുട്ടികളും സ്‌കൂളില്‍ വെച്ച് ചോക്ലേറ്റ് കഴിച്ചിരുന്നു. അവര്‍ക്കാര്‍ക്കും തന്നെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു ഭക്ഷ്യവിഷബാധയാണോ എന്നത് സംബന്ധിച്ച് പോലീസിന് സംശയമുണ്ട്. എന്നാല്‍ അതില്‍ സ്ഥിരീകരണമായിട്ടില്ല.