ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ നിന്നും തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്പോര്‍ട്സ് സൈക്കിള്‍ മോഷ്ടിച്ച് സംഭവത്തില്‍ പൊലീസുകാരന് എതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും കേസെടുക്കാതെ വകുപ്പ് തല നടപടിയില്‍ ഒതുക്കിയത് സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം. അസോസിയേഷന്‍ നേതാവായ പൊലീസുകാരനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടലകള്‍ നടന്നതായാണ് ആക്ഷേപം.

കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശ പ്രകാരം തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്പോര്‍ട്സ് സൈക്കിള്‍ ഡിവൈഎസ്പി സ്‌ക്വാഡിലെ അംഗമായ ജയ്മോന്‍ കടത്തുകയായിരുന്നു. ഉടമ സൈക്കിള്‍ തിരികെ എടുക്കാന്‍ എത്തിയപ്പോഴാണ് തൊണ്ടിമുതല്‍ കാണാതായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൈക്കിള്‍ ജയ്മോന്‍ കടത്തിയതാണെന്ന് വ്യക്തമായി.

പിന്നീട് ഇയാള്‍ സൈക്കിള്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും പറയപ്പെടുന്നു.കേസ് എടുക്കാതെ വകുപ്പ് തല നടപടിയില്‍ ഒതുക്കിയ സംഭവം പൊലീസിലുള്ള പൊതുജനങ്ങളിലെ വിശ്വാസം തകര്‍ത്തതായും വിമര്‍ശനമുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജോമോന്‍ സസ്പെന്‍ഷനിലാണ്. സസ്പെന്‍ഷനില്‍ മാത്രമായി ഒതുക്കി മോഷണക്കേസില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കമെന്ന് പറയുന്നു.