കൊച്ചി: നഗരത്തിലെ ജലാശയങ്ങളിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ വർധിച്ചതായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊച്ചിയിലെ ഒരു കിണറിലെ വെള്ളം പോലും നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജലത്തിന്റെ ഓക്സിജൻ അളവ് കുറഞ്ഞതും ജൈവമാലിന്യം വർധിച്ചതും കാരണം നഗരത്തിലെ ജലം 'C' കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കൊച്ചി നഗരം ഗുരുതരമായൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് ബോർഡ് ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്ടീരിയകളുടെ വർദ്ധനവിന് പ്രധാന കാരണം. പരിശോധന നടത്തിയ ആലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950-ഉം ഫീക്കൽ കോളിഫോം 1,568-ഉം എന്ന റെക്കോർഡ് നിലയിലാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി കണക്കാക്കുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾ മരണപ്പെട്ട സംഭവം നിലവിൽ ശുചിത്വ പട്ടികയിൽ 50-ാം സ്ഥാനത്തുള്ള കൊച്ചിക്ക് ഒരു വലിയ മുന്നറിയിപ്പാണ്. വേമ്പനാട് കായലിന്റെ എറണാകുളം ഭാഗത്താണ് ആലപ്പുഴയേക്കാളും കോട്ടയത്തേക്കാളും കൂടുതൽ മലമൂത്ര വിസർജ്യ ബാക്ടീരിയകൾ ഉള്ളതെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. മഴക്കാലത്ത് സെപ്റ്റിക് ടാങ്കുകൾ കവിഞ്ഞൊഴുകി കനാലുകളിലും ഡ്രെയിനേജുകളിലും കലരുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. കൂടാതെ, പൈപ്പ് ലൈനുകളിലുണ്ടാകുന്ന പൊട്ടലുകളിലൂടെ മലിനജലം ശുദ്ധജല വിതരണ സംവിധാനത്തിലേക്ക് കടന്നുകൂടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.