ന്യൂഡല്‍ഹി: കൊരട്ടി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനോഭായിയെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2010 ല്‍ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്.

കേസില്‍ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച വിനോഭായ് 13 വര്‍ഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട രാമകൃഷ്ണന്‍ നേരത്തെ വിനോഭായിയുടെ ജേഷ്ഠ്യനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ രാമകൃഷ്ണനെ പിന്നീട് കൊലക്കേസില്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്റെ പകയിലാണ് വിനോഭായ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ കേസിലെ സാക്ഷികളായ രണ്ട് പേരുടെ മൊഴിയിലെ വൈരുദ്ധ്യം വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. ജീവപര്യന്തം ശിക്ഷക്കെതിരെ എട്ടു വര്‍ഷം മുന്‍പ് നല്‍കിയ അപ്പിലീലാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് തീര്‍പ്പാക്കിയത്. നേരത്തെ അപ്പീല്‍ ഹര്‍ജി നല്‍കിയ പ്രതി ജാമ്യം തേടിയിരുന്നെങ്കിലും കോടതി നല്‍കിയിരുന്നില്ല. കേസില്‍ വിനോഭായ്ക്കായി അഭിഭാഷകന്‍ അതുല്‍ ശങ്കര്‍ വിനോദാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദും ഹാജരായി.