കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തിയ രണ്ട് യുവാക്കളെ കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയും കൂട്ടുകാര്‍ക്കൊപ്പം ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി അഭിഷേകിനെയുമാണ് കാണാതായത്. ഇവര്‍ക്കായി പൊലിസും ഫയര്‍ഫോഴ്സും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇരുവരും ബാവലിപുഴയുടെ കുത്തൊഴുക്കില്‍ പെട്ടതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദര്‍ശനത്തിനെത്തി ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.

ഉത്സവത്തിന് എത്തുന്ന ഭക്തര്‍ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താന്‍. ഇത്തരത്തില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തര്‍ക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ പുഴയിലെ മലവെളളപാച്ചിലില്‍ തകര്‍ന്നിരുന്നു. മഴ കനത്തതോടെ പുഴയിലേക്ക് വലിയ രീതിയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയിലേക്ക് ഒഴുക്ക് കൂടിയത്. സംഭവത്തില്‍ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം, കൊട്ടിയൂര്‍ ഉത്സവത്തില്‍ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കുകയാണെന്ന പരാതിയുയര്‍ന്നിട്ടുണ്ട് വന്‍ ഗതാഗത തടസത്തിന് പുറമെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും പാളിച്ചകള്‍ ഉണ്ടായി. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസും, ദേവസ്വവും ഒരു ക്രമീകരണങ്ങളും ഒരുക്കിയില്ലെന്നാണ് ആക്ഷേപം.

കൊട്ടിയൂര്‍ ഉത്സവത്തെ തുടര്‍ന്നുള്ള ഗതാഗത കുരുക്കില്‍ കുടുങ്ങി ഒരു മണിക്കൂറിലേറെയാണ് രോഗിയുമായി പോകേണ്ടിയിരുന്ന ആംബുലന്‍സ് വൈകിയത്. ഇതേതുടര്‍ന്ന് കടുത്ത പനി ബാധിച്ച മൂന്ന് വയസുകാരന്‍ പ്രജുല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പെ മരണമടയുകയായിരുന്നു. സാധാരണ നിലയില്‍ 10 മിനുട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത് ആംബുലന്‍സ് എത്തിയത് 55 മിനുട്ട് കഴിഞ്ഞായിരുന്നു. പാല്‍ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം മാനന്തവാടി ആശുപത്രിയിലെത്താന്‍ വൈകിയത്.

അത്യാസന്ന നിലയിലുളള മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചത് അധികൃതരുടെ വീഴ്ച്ചയാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ആംബുലന്‍സ് ഗതാഗതകുരുക്കില്‍പ്പെട്ട് ആശുപത്രിയില്‍ എത്താന്‍ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് മൂന്നര വയസുകാരന്റെ പിതാവ് പ്രദോഷ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നുവെന്നാണ് മാനന്തവാടി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞെന്നും പിതാവ് ചൂണ്ടിക്കാട്ടി.

നേരത്തെ ആശുപത്രിയില്‍ പോകാന്‍ വാഹനങ്ങള്‍ക്ക് പരമാവധി ശ്രമിച്ചു.ഒടുവിലാണ് കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് കിട്ടിയത്. എന്നാല്‍ അമ്പായത്തോട്ടിലെ വീട്ടില്‍ നിന്നും കൂട്ടിയെയും കൂട്ടിക്കൊണ്ടു പോയി മാനന്തവാടി ജനറല്‍ ആശുപത്രിയിലേക്ക് സൈറണ്‍ മുഴക്കി പോകുന്നതിനിടെ ആംബുലന്‍സ് കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ റോഡില്‍ നിരനിരയായി നിര്‍ത്തിയിട്ട ക്യൂവില്‍ കുടുങ്ങുകയായിരുന്നു.

ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിയത്. വെറും പത്തുമിനുട്ടുകൊണ്ടു എത്താവുന്ന ദൂരമാണ് അന്‍പതു മിനിട്ടോളം കുരുക്കില്‍പ്പെട്ടു നഷ്ടമായത്. ഇക്കാര്യത്തില്‍ ആര്‍ക്കു പരാതി നല്‍കിയാലും മരിച്ച കുട്ടിയെ തിരിച്ചുകിട്ടുകയില്ലല്ലോയെന്നും പിതാവ് ചോദിച്ചു. പാല്‍ചുരം ഉന്നതിയിലെ പ്രദോഷ് - ബിന്ദു ദമ്പതികളുടെ മകന്‍ പ്രജുലാണ് അതിദാരുണമായി മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഓടുന്ന 108 ആംബുലന്‍സ് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി പോകുകയായിരുന്നു.

പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ് കുട്ടി ഉണ്ടായിരുന്നതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും ജന്‍മനാ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടന നഗരിയില്‍ അത്യപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. റോഡില്‍ അതികഠിനമായ വാഹനഗതാഗത കുരുക്കും അനുഭവപ്പെട്ടു. അമ്പായത്തോടിലെ ആദിവാസി പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ കുട്ടിയാണ് ചികിത്സ കിട്ടാതെ മരിച്ചത്.