കണ്ണൂര്‍ : തലശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നുംകൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി.രാജീവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈകൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെവിജിലന്‍സ് പിടികൂടിയത്.

പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ഇവര്‍ ആവശ്യപെടുകയായിരുന്നു. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെ ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടി വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ' തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈകൂലി തുകയുമായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. നേരത്തെ തന്നെ ഇവര്‍ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു ഇതേ തുടര്‍ന്ന് മഞ്ജിമ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.