കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. 13 കോടി രൂപ അനുവദിച്ച പുതിയ ഡിപ്പോ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തും. ചടങ്ങില്‍ എറണാകുളം എം.എല്‍.എ ടി.ജെ. വിനോദ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ എന്നിവര്‍ പങ്കെടുക്കും.

ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.പി.സി.എല്‍ 99 ലക്ഷം രൂപയും ജിയോജിത് 12 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. കൂടാതെ മൂന്ന് ഘട്ടങ്ങളിലായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 77.70 ലക്ഷം രൂപ ചെലവഴിച്ചുമാണ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്‍ഡിലെ കാനകള്‍, സംരക്ഷണഭിത്തി, പഴയ ജനാലകളും വാതിലുകളും ഉള്‍പ്പെടെ പുതുക്കിയിട്ടുണ്ട്.

കൂടാതെ കരിത്തല സെന്റ് ജോസഫ് യു.പി. സ്‌കൂളിന് സമീപമുള്ള സ്ഥലത്ത് പുതിയ ബസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 13 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് എറണാകുളം എം.എല്‍.എ ടി.ജെ. വിനോദ് അറിയിച്ചു.