തിരുവനന്തപുരം: വര്‍ധിപ്പിച്ച അഡ്മിഷന്‍ സമയത്തെ ഫീസ് നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വൈസ് ചാനസലര്‍ക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കത്ത് നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ മറവില്‍ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സര്‍വകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.

അഡ്മിഷന്‍ സമയത്തെ ഫീസുകള്‍ കുത്തനെ കൂട്ടിയതിലൂടെ വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്‌യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോള്‍ കേരള സര്‍വകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അഡ്മിഷന്‍ ഫീസ് നിരക്കുകള്‍ 1850 രൂപയില്‍ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയില്‍ നിന്ന് 525 രൂപയായി ഉയര്‍ത്തിയതുള്‍പ്പടെയുള്ള തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും കെഎസ്‌യു സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.