കൊച്ചി: ആക്രമണത്തിന് പിന്നാലെ അതിജീവിത വീട്ടിലെത്തിയപ്പോള്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത് താനാണെന്നും പി.ടി. തോമസ് അല്ലായിരുന്നുവെന്നും നടനും സംവിധായകനുമായ ലാല്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ചവര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതില്‍ സന്തോഷമുണ്ട്. ആ പെണ്‍കുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താന്‍ ആഗ്രഹിച്ചത്.

കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഈ വിധിയില്‍ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂര്‍ണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ ലോക്‌നാഥ് ബഹ്‌റയെ വിളിച്ചത് താനാണ്. പി.ടി. തോമസ് അല്ല. അതിനുശേഷമാണ് പി.ടി. തോമസ് വരുന്നത്. മാര്‍ട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാല്‍ പറഞ്ഞു. കേസില്‍ കോടതിവിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോവുകയാണെങ്കില്‍ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ പറയാന്‍ തയാറാണ്. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ല.

വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകര്‍പ്പ് പുറത്തുവരാതെ കൂടുതല്‍ പറയാന്‍ കഴിയില്ല. കുറ്റക്കാരന്‍ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താന്‍ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെണ്‍കുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.