കൊച്ചി: പരാതിക്കാരിയായ അതിജീവതയെ വിവാഹം കഴിച്ച 23കാരനെതിരായ പോക്‌സോ കേസ് ഹൈകോടതി റദ്ദാക്കി. അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്. ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണു ജസ്റ്റിസ് സി.പ്രതീപ്കുമാര്‍ റദ്ദാക്കിയത്.

താനുമായി സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ജൂണില്‍ അയാളുടെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്ന് യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണു കേസെടുത്തത്. അതിജീവിതക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയുമായി. എന്നാല്‍ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്‌തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. ഈ വാദത്തെ പിന്തുണച്ച് അതിജീവയും കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

വിവാഹിതരായി ഇരുവരും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതു കോടതി പരിഗണിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുന്‍ ഉത്തരവുകളും സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ.ജോര്‍ജ് ജേക്കബ് വേങ്ങല്‍ ഹാജരായി. ഇത്തരം കേസുകളില്‍ സുപ്രീംകോടതിയും ഹൈകോടതിയും പുറപ്പെടുവിച്ച മുന്‍ ഉത്തരവുകളും കോടതി പരിഗണിച്ചു.