ഇടുക്കി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംഎം മണി എംഎല്‍എ. ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിമര്‍ശനം. റവന്യൂ വകുപ്പിനെ ഉന്നമിട്ടായിരുന്നു മന്ത്രിയുടെ വിമര്‍ശനങ്ങള്‍. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു സര്‍ക്കാരും കരുതേണ്ടെന്ന് എംഎം മണി പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചിലാണ് മണിയുടെ വിമര്‍ശനം.

'ഉള്ള വനം സംരക്ഷിക്കണം, പുതിയ വനം ഉണ്ടാക്കാന്‍ നോക്കേണ്ട. വനം വകുപ്പിനെ മാത്രമല്ല റവന്യു വകുപ്പിനെയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയിലുള്ളത്. ഇടുക്കി നിവാസികള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണം. ഇടുക്കിയിലെ ആളുകളെ ഇറക്കിവിടാന്‍ ദൈവം തമ്പുരാന്‍ മുഖ്യമന്ത്രിയായാലും കഴിയില്ല. വനം വകുപ്പ് ഇനിയും പ്രശ്നം ഉണ്ടാക്കിയാല്‍ പുറത്തിറങ്ങി നടക്കാന്‍ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണ്. സര്‍ക്കാര്‍ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ല'- എംഎം മണി വ്യക്തമാക്കി.

ഇടുക്കി ജില്ലാ കളക്ടര്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ നിര്‍മാണ നിരോധന ഉത്തരവിലും എംഎം മണി മുന്‍പ് പ്രതികരിച്ചിരുന്നു. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ പ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കളക്ടര്‍ നിര്‍മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിടണമെന്നും എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.