തളിപറമ്പ്: സി എം ആര്‍ എല്‍ എക്‌സാലോജിക് കരാര്‍ വിഷയത്തില്‍ ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണ്ണൂര്‍ തളിപ്പറമ്പ് ഏഴോത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാത്യു കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളിയെന്നും മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതുവരെ മാത്യു കുഴല്‍നാടന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും. സര്‍ക്കാരിനെതിരെ ശുദ്ധ ശൂന്യമായ പുകമറ സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം. മാധ്യമങ്ങള്‍ക്ക് കിട്ടിയ അടിയാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പങ്കാളിത്തമുള്ള കെ.എം ആര്‍ എല്‍-എക്സാലോജിക് കരാറില്‍ മാത്യു കുഴല്‍നാടന്‍ അന്വേഷണം നടത്താനായി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സിഎംആര്‍എല്‍എക്സാലോജിക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും ഗിരീഷ് ബാബു എന്നയാളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. നേരത്തെ വിജിലന്‍സ് കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും വിവാദ വിഷയത്തിലുണ്ടായ ഹൈകോടതി വിധി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആശ്വാസമായിരിക്കുകയാണ്.