കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടാഴ്ചയായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിക്ക് രോഗമുക്തി. കഴിഞ്ഞ മാസം 30നാണ് 33 കാരിയെ അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ അബോധാവസ്ഥയിലായ യുവതിയെ കൃത്യമായ പരിചരണത്തിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

പനി, ഛര്‍ദി, ശക്തിയായ തലവേദന, അപസ്മാരം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കുമ്പോള്‍ അമീബ മൂക്കിലൂടെ തലച്ചോറില്‍ പ്രവേശിച്ചാണ് സാധാരണ ഈ രോഗം പിടിപെടാറുള്ളത്. എന്നാല്‍ യുവതി കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കാന്‍ പോയിട്ടില്ല. ചെളിമണ്ണിലും ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അക്കാന്തമീബ ഇനത്തില്‍ പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തില്‍ പ്രവേശിച്ചത്.

രോഗം ബാധിക്കാന്‍ വെള്ളത്തില്‍ മുങ്ങിക്കുളിക്കണമെന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ശരിയായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോഴും അമീബ മൂക്കിലൂടെ തലച്ചോറില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നിന്ന് വ്യത്യസ്തമായതാണ് യുവതിക്ക് പിടിപെട്ട അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.ജയേഷ് കുമാര്‍ പറഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ സമയബന്ധിതമായ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. പി.ജയേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ യൂണിറ്റ് മേധാവി ഡോ. എന്‍.വി.ജയചന്ദ്രന്‍, ഡോ. ആര്‍. ഗായത്രി, ഡോ. ഇ. ഡാനിഷ് എന്നിവരാണ് ചികിത്സിച്ചത്. 97 ശതമാനം മരണ സാധ്യതയുള്ള രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഈ വര്‍ഷം കേരളത്തില്‍ ഒട്ടേറെ പേര്‍ക്ക് അമീബ് മഷ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 3 കുട്ടികള്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.