മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിലെ ഉത്സവത്തിനിടെ വെടിവെപ്പ്. യുവാവിന് കഴുത്തിന് ഗുരുതരമായി പരിക്ക്. ചെമ്പ്രശേരി സ്വദേശി ലുഖുമാന്‍ ആണ് വെടിയേറ്റത്. ചീട്ട് കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതെന്നും അതിനിടയിലാണ് വെടിവെപ്പ് ഉണ്ടായതെന്നും പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ലുഖുമാന്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചെമ്പ്രശ്ശേരി ഈസ്റ്റ്, കൊടശ്ശേരി മേഖലകളിലെ പ്രാദേശിക കൂട്ടം ചേരലുകളെ തുടര്‍ന്ന് നേരത്തെയും ഉത്സവത്തില്‍ സംഘര്‍ഷം ഉണ്ടായിരുന്നതായി അറിയുന്നു. ഈ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്നലെ രാത്രിയും വീണ്ടും അക്രമം ആവര്‍ത്തിച്ചത്. സംഭവത്തില്‍ പേപ്പര്‍ സ്‌പ്രേ, എയര്‍ ഗണ്‍ എന്നിവ ഉപയോഗിച്ചുണ്ടായ ആക്രമണത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുകയും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.